അത്യാവശ്യമായി ഒന്ന് ആ വീടുവരെ പോകേണ്ടതായി വന്നു. പുള്ളി വീട്ടുമുറ്റത്തെ മരച്ചോട്ടില്‍ തുണികൊണ്ടുള്ള പഴയ മോഡല്‍ ചാരുകസേരയില്‍ ഇരുന്ന് പഴകി ദ്രവിച്ച ഏതോ പുസ്തകം വായിക്കുകയാണ്. കാലുകള്‍ നീട്ടി അടുത്ത ഒരു കല്ലില്‍ വെച്ച്ട്ടുണ്ട്. ചാരുകസേരയുടെ തൊട്ടടുത്ത് ചായഗ്ലാസ്. ടീപ്പോയില്‍ പഴയ കത്തുകളും ഒന്നു രണ്ടു പഴകി ദ്രവിച്ച പുസ്തകങ്ങള്‍ വേറേയും. നേരം കുറച്ചായി ഈ വായനയെന്ന് എനിക്ക് തോന്നി. എന്നെ കണ്ട മാത്രയില്‍ ഉച്ചത്തില്‍ നീട്ടി വിളിച്ചു.
"സുശീ... ഇങ്ങോട്ടൊന്നു വന്നേ!"
സൂശീലേച്ചി ഓടിക്കിതച്ചെത്തി. അടുക്കളയില്‍ ദോശമാവരച്ചുകൊണ്ടിരുന്നതിനിടയില്‍ കൈകഴുകാനൊന്നും നേരം മെനക്കെടുത്താതെ വെള്ളയടിച്ച കയ്യുമായിട്ട് ഓടിച്ചാടി വന്നു.
"അത് പിന്നേയും വന്നോ? എവിടെ?"
ഈ വെപ്രാളം കണ്ട് ഞാനൊന്നു ഞെട്ടി! ഇതെന്തുപറ്റി?
ഭരതേട്ടന്‍ സംഗതി പറഞ്ഞു. ഞാന്‍ അവിടെ എത്തുന്നതിനു കുറച്ചുമുമ്പ് ചായ കൊണ്ടുവന്നപ്പോള്‍ ചേച്ചീ കണ്ടത് ചാരുകസേരക്ക് താഴെ കൂടിയിഴഞ്ഞു പോകുന്ന പാമ്പിനെയായിരുന്നു. സുശീലേച്ചിയുടെ ബഹളം കേട്ടു ചുറ്റുവട്ടാരത്തുള്ള ആബാലവൃദ്ധം ജനങ്ങളും തടിയും വടിയും കല്ലും കയ്യില്‍ക്കിട്ടിയ സര്‍വ്വായുധഭൂഷിതരായി ഓടിക്കൂടി. അപ്പോഴേക്കും ആ പാവം സ്ഥലംവിട്ടിരുന്നു. ആ ധാരണയിലാണ് ചേച്ചി ഇപ്പോഴും പയ്യോളി എക്സ്പ്രസ്സ് പോലെചാടി വന്നത്.
"അത് വല്ല ചേരയുമായിരിക്കും." ഞാന്‍ പറഞ്ഞു.
"മനുഷ്യരെക്കൊണ്ട് പാമ്പിനും വല്യ ശല്യം തന്നെ !" ഭരതേട്ടന്‍ എന്റെ നേരെ നോക്കിപ്പറഞ്ഞു.
അവിടന്നു തിരിച്ചപ്പോള്‍ സന്ധ്യയായി. കൊട്ടാരപ്പറമ്പ് വഴി വേണം പോകാന്‍. അത് ഭയങ്കരമായ സര്‍പ്പക്കാടാണ്. അല്ലങ്കില്‍ പോകേണ്ട വഴി വലിയ ചുറ്റാ. പൊതുവെ പാമ്പിനെ പേടിയുള്ള ഞാന്‍ ഒരു ഡയിലമ്മയിലായി. ഇരുട്ടുന്നതിനു മുന്‍പ് അങ്ങട്ട് കടക്കാം. കാല്‍ മുന്നോട്ട് നീങ്ങി. കൊട്ടാരപ്പറമ്പിലെ നാഗത്താന്മാരുടെ അദ്ഭുതകഥകള്‍ പലതും ഇപ്പോള്‍ പറഞ്ഞുകേട്ടതേയുള്ളൂ.
വര്‍ഷം മുന്‍പു ഭരതേട്ടന്‍ ഇവിടെ വരുമ്പോള്‍ കൊട്ടാരവളപ്പു കൊടുംകാടുപോലെയായിരുന്നു. സര്‍പ്പങ്ങളുടെ ശീല്‍ക്കാരവും പക്ഷികളുടെ കളകളനാദവും മറ്റും എന്നും കേള്‍ക്കാമത്രെ. വനാന്തരമ്പോലെയുള്ള ആ വളപ്പില്‍ അന്നൊക്കെ കണ്‍വെട്ടത്തുകൂടി പാമ്പുകള്‍ ഓടി നടക്കും. പക്ഷേ ആരെയും ഉപദ്രവിക്കാറില്ല. ഇത്രയും വര്‍ഷത്തിനിടെ ഇവിടെ ഒരു ജീവിയെപ്പോലും ആരും കൊന്നിട്ടുമില്ലത്രെ ! എനിക്ക് പേടി തുടങ്ങി.
കാട് നില്‍ക്കുന്ന സ്ഥലം മനുഷ്യന്റെ പാദസ്പര്‍ശനമേല്‍ക്കാതെ വിശുദ്ദമായിക്കിടക്കുന്നു. മരങ്ങളിലെ പഴങ്ങള്‍ ആരും പറിക്കാറില്ലന്നു തോന്നുന്നു. വീണുകിടക്കുന്ന പൂക്കളും പഴങ്ങളും കൂടി ഭീതി ജനിപ്പിക്കുന്ന മണം. കാട്ടുമരങ്ങളും വള്ളികളുമെല്ലാം ചേര്‍ന്ന് വലിയൊരു ഗുസ്തി പിടിക്കുന്നതു പോലെ തോന്നിക്കും. ചുറ്റും ചെങ്കല്ലുകൊണ്ടുള്ള പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന മതിലുണ്ട്. വര്‍ഷത്തിലൊരു ദിവസം മാത്രം പൂജയും ബഹളവും തെയ്യവും ഉണ്ടാകുന്ന നാഗത്തറ. മറ്റു ദിവസങ്ങളിലാരും അതിനടുത്തോട്ട് പോകാറില്ല. വല്ലാത്തൊരു സ്ഥലം. അങ്ങോട്ട് നോക്കാനേ ഒരു പേടി.
പക്ഷികള്‍ നിശ്ശബ്ദരായി. മരങ്ങള്‍ നിശ്ചലമായി. ഞാന്‍ മാത്രം ചലിക്കുന്നു. കരിയിലകള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ടുള്ള നടത്തം. ഈ സായംസന്ധ്യയില്‍ മനസ്സില്‍ ' ഉടുക്ക് മദ്ദളമിലത്താളം ...' മേളം കൊട്ടാന്‍ തുടങ്ങി. സൂപ്പര്‍ സ്പീഡില്‍ നടന്നു. കാലടി നിലത്തു തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍. ഇരുട്ടിന്റെ കാഠിന്യം ഹൃദയത്തുടിപ്പ് കൂട്ടി. നേരിയ ശീല്‍ക്കാരം കേള്‍ക്കുന്നുണ്ടോ? പരിഭ്രമം മനസ്സിനെ പിടികൂടാത്തിരിക്കാന്‍ അതുവരെ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത സര്‍വ്വ ക്ഷുദ്രദേവീദേവന്മാരേയും വിളിച്ച് കാവല്‍ഭടന്മാരാക്കി. അന്ധവിശ്വാസങ്ങളെല്ലാം സ്വന്തവിശ്വാസങ്ങളാക്കി മാറ്റി. പലരും കേട്ടിട്ടുണ്ടെന്ന് പറഞ്ഞ അതേ ശീല്‍ക്കാരം. അപ്പോഴെല്ലാം കളിയാക്കിയതിന് നിബന്ധനയറ്റ പശ്ചാത്താപം നിര്‍ലോപമായി പ്രകടിപ്പിച്ചു. നല്ല പാമ്പ് ആരേയും അനാവശ്യമായി ഉപദ്രവിക്കില്ലല്ലോ? ഞനോ വളരെ പാവം, ധൈര്യവാന്മാരുടെ റാങ്ക് ലിസ്റ്റില്‍ മാത്രം വാലറ്റം!
അധോലോകത്തില്‍പെട്ട എഴാം ലോകമാണ് പാതാളം. അത് സര്‍പ്പങ്ങളുടെ ആവാസകേന്ത്രങ്ങളാണ്. സ്കൂളില്‍ പഠിപ്പിച്ച സകല പുരാണകഥകളും മനസ്സില്‍ തെളിഞ്ഞു. സര്‍പ്പങ്ങളില്‍ ഉപരിവര്‍ഗ്ഗമായ തക്ഷകന്‍ കാളിയന്‍ എന്നിവര്‍ വസിക്കുന്നതാകട്ടെ അഞ്ചാമത്തെ അധോലോകത്തിലും.ഞാന്‍ നടക്കുന്നത് ഏതു ലോകത്തിലാണ്? എന്തായാലും ഞങ്ങളൊക്കെ കശ്യപപരമ്പരയല്ലേ? സഹോദരങ്ങളല്ലേ? സ്വാര്‍ഥത ക്രൂരത ഇവയുടെ മൂര്‍ത്തികളല്ലേ? കദ്രു അമ്മേ, കുട്ടികളോട് എന്നെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കണേ? പിറുപിറുപ്പ് കൂടുന്നുണ്ടോ ?
ആവൂ സമാധാനമായി! ഒരു വിധത്തില്‍ കടമ്പകളെല്ലാം കടന്നു വീടിന്റെ കോണിക്കലെത്തി. ഇനി പ്രശ്നമില്ല. എങ്കിലും എല്ലാതിലും ഒരനക്കം. കൈനടയിലെത്തി. തൊടിയില്‍ വീണ ചപ്പിലകള്‍ക്കും കുറ്റിച്ചെടികള്‍ക്കും ഒരനക്കം. കല്ലിനും പുല്ലിനും കൂടി അനക്കം. കണ്ണില്‍പ്പെടുന്നതിനെല്ലാം ഒരനക്കം. ധൈര്യമളക്കാനുള്ള 'മനോ-മീറ്റര്‍' വെച്ചു നോക്കിയിരുന്നെങ്കില്‍ പൊട്ടിച്ചിതറിപ്പോയേനേ! അത്രയും ധ്രുതഗതിയിലാ നടപ്പ്. കൈനടയില് ഒരു കാല്‍ വെച്ചതും ഉടനെ പുറകോട്ടുചാടിയതും ഒപ്പം കഴിഞ്ഞു.
"പാമ്പ്!" ഞാന്‍ പുലമ്പി!
പുറത്തെ വരാന്തയിലിരുന്ന് അമ്മ ഇത് കാണുന്നു. ഞാന്‍ സ്തംഭിച്ചുനില്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മ ടോര്‍ച്ച്‌ലൈറ്റുമായി മുറ്റത്തിറങ്ങി.
"ഇങ്ങുപോര്."
അധൈര്യത്തിന്റെ ഉച്ഛഘട്ടത്തിലെത്തിയ ഞാന്‍ രണ്ടും കല്‍പ്പിച്ച് പാസ്സാക്കിയ ട്രിബിള്‍ ജമ്പില്‍ മലക്കുത്തം മറിഞ്ഞുവീണത് മുറ്റത്തെ അശോകമരച്ചെടിമേലായിരുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വഴിയില്‍ കിടന്ന ഒരു കഷണം കയറെടുത്ത് അമ്മ ദൂരേക്കെറിയുന്നു, കൂടെ വറാന്തയില്‍നിന്നും മറ്റുള്ളവരുടെ പൊട്ടിച്ചിരിയും!
സുന്ദരികള്‍ ചവിട്ടിയാല്‍ അശോകം പൂക്കുമെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ചവുട്ടിയൊടിച്ച അശോകച്ചെടിയിനി കിളുര്‍ക്കുകപോലും അസാധ്യം!