Sunday, December 24, 2006

രാജാവിന്റെ രാജാവു്

ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്കെല്ലാവര്‍ക്കും എന്റെ ക്രിസ്ത്‌മസ്‌ ആശംസകള്‍. ഇത്തരുണത്തില്‍ പണ്ടെന്നോ വായിച്ച ഒരു കഥയാണു്‌ മനസ്സില്‍ തെളിയുന്നത്‌. ക്രിസ്ത്‌മസ്‌ ശുഭ ദിനത്തില്‍ ഞാനിതിവിടെ പകര്‍ത്തുന്നു.

അഗസ്റ്റസ്‌ സീസര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണ്ണരുടെ മകന്‍. പതിമൂന്നു വയസ്സുള്ള ആണ്‍കുട്ടി. അച്ഛന്റെ കര്‍ക്കശമായ വളത്തല്‍കൊണ്ടു്‌ ശ്വാസം മുട്ടി ജീവിക്കുന്നവന്‍. ഗ്രാമത്തിലെ മാര്‍ക്കെറ്റില്‍ പോയി ചില സാധനങ്ങള്‍ വാങ്ങി വരാന്‍ അമ്മ അയച്ചു.

രണ്ടു മൈലകലെയുള്ള ഒരുഗ്രാമം. അമ്മ പറഞ്ഞയച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങി കുട്ടി തിരിച്ചു വരികയാണു്‌. അച്ഛന്‍ വരുന്നതിനു മുന്‍പെ വീട്ടിലെത്തിക്കൊള്ളാമെന്നു അമ്മക്കു്‌ വാക്കു്‌ കൊടുത്തിരുന്നു. അച്ഛന്‍ വളരെ മുന്‍ കോപിയും കര്‍ശ്ശനക്കാരനുമായിരുന്നു. ഗ്രാമീണരുമായുള്ള സഹവാസം നിരോധിച്ചിരുന്നു. അവരുടെ കുട്ടികളോടൊപ്പം കളിക്കാനും അനുവാദമുണ്ടായിരുന്നില്ല. അവന്‍ തിരിച്ചു വരുമ്പോള്‍ നേരം വൈകി. പരിസരമാകെ ഇരുള്‍ പടരാന്‍ തുടങ്ങി തെരുവുകളിലെല്ലാം പാവപ്പെട്ട ജനങ്ങള്‍. നാളെ കാനെഷുമാരി കണക്കു എടുക്കുന്നതിനു അവന്റെ അച്ഛനെ ഉത്തരവിട്ടിട്ടുണ്ടു്‌.

ഇരുട്ടില്‍ അവന്‍ അവ്യക്തമായ ചില നിഴല്‍ രൂപം കണ്ടു.ആടുത്ത്‌ പോയി. ഒരു താടി വളര്‍ത്തി മുഷിഞ്ഞ വസ്ത്രം ധരിച്ച മനുഷ്യന്‍. കൂടെ ഒരു കഴുതയും, കഴുതയുടെ മേല്‍ ഒരു തടിച്ച പര്‍ദ ധരിച്ച സ്ത്രീയും. അയാള്‍ അടുത്തുള്ള സത്രത്തില്‍പ്പോയി കിടക്കാനുള്ള സ്ഥലമനേഷിച്ചു്‌ നിരാശനായി തിരിച്ചു വന്നു. കഴുതയുടെ കയറും പിടിച്ചു വലിച്ചു കൊണ്ടു്‌ സത്രത്തിനു പിന്നിലുള്ള ആടുമാടുകളേയും കോഴികളേയും കൊണ്ടു നിറഞ്ഞ തൊഴുത്തിന്റെ ഉള്ളിലേക്കു പോയി.
കുട്ടി അവരെ പിന്തുടര്‍ന്നു. ആ വൃത്തികേട്ട ആലയിലെ നിലത്താണെങ്കില്‍ വൈക്കോലും ചാണകവും കൊണ്ടു മൂടി കിടന്നിരുന്നു. സഹിക്കാന്‍ കഴിയാത രൂക്ഷ ഗന്ധം വമിക്കുന്ന തൊഴുത്തു്‌. കഴിയുന്നത്ര ശുദ്ധപ്പെടുത്തി ആ താടിക്കാരന്‍ സ്ത്രീയെ അവിടെ ഇരുത്തി. ആലയിലുണ്ടായിരുന്ന തൊട്ടിയിലെ വെള്ളം തന്റെ ഇരുകൈകളും ചേര്‍ത്തു കോരി ആ സ്ത്രീക്കു കുടിക്കാനയി കൊടുത്തു. ആലയുടെ കതവിന്റെ വിടവീലൂടെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ബാലനു ഒന്നും മനസ്സിലായില്ല. വീണ്ടും വെള്ളം കൊണ്ടുവരാനായി അദ്ദേഹം പോയപ്പോള്‍ ആ സ്ത്രീയുടെ മുഖത്തുനിന്നും കറുത്ത പര്‍ദ നീങ്ങി താഴോട്ടു വീണു. ആ മുഖം കണ്ട മാത്രയില്‍ ബാലനു ഒരു ദിവ്യമായ അനുഭൂതിയുണ്ടായി. എന്തു ചൈതന്യം! എത്ര മനോഹരം! വാതില്‍ തുറന്നു ഓടിച്ചെന്നു ആ അമ്മയുടെ മുന്നില്‍ മുട്ടുകുത്തി നിന്നു. കയ്യിലുണ്ടായിരുന്ന മാതളം പഴം കൊടുത്തു. അത്തിപ്പഴം കൊടുത്തു. പുഞ്ചിരിയോടെ എല്ലാം വാങ്ങി വെച്ചു. ഒന്നും തന്നെ മിണ്ടിയില്ല.

ആ റോമന്‍ കുട്ടി എഴുന്നേറ്റ്‌ വന്ന വഴിയേ തിരിച്ചു്‌ വീട്‌ നോക്കി വേഗത്തില്‍ നടക്കാന്‍ തുടങ്ങി. മനസ്സില്‍ നിറയെ ആ അമ്മയുടെ രൂപം മാത്രം. ഇരുട്ടാണെങ്കിലും അവന്‍ മനസ്സിനെ ദൃഢപ്പെടുത്തി മുന്നോട്ട്‌ നീങ്ങി. അവന്റെ തലക്കു നേരെ മേലെ ഒരെ ഒരു നക്ഷത്രം മിന്നിത്തിളങ്ങുന്നതു്‌ അവന്‍ കണ്ടു. മറ്റു നക്ഷത്രങ്ങള്‍ക്കെന്തു പറ്റി? അവന്‍ അത്ഭുതപ്പെട്ടു. അപ്പോഴതാ സന്തോഷത്താല്‍ തുള്ളിച്ചാടി ആട്ടവും പാട്ടവുമായി ഒരു കൂട്ടം ആട്ടിടയന്മാര്‍ എതിരെ വരുന്നു. പെട്ടെന്നൊരു മിന്നല്‍. അസാധാരണ പ്രകാശം പരന്നു. ഇടയന്മാര്‍ നിശ്ശബ്ദരായി മുട്ടുകുത്തി ആകാശത്തോട്ടു നോക്കി നിന്നു.

വീണ്ടും ഇരുട്ട്‌. ധൈര്യം നടിച്ച്‌ കുട്ടി മുന്നോട്ടു നടന്നു. അവന്റെ ബംഗ്ലാവിന്റെ കവാടമെത്താറായി. എന്തോ ഒരു നിഴല്‍ അടുത്തു വന്നു. ഇപ്പോള്‍ വ്യക്തമായി. മൂന്നു്‌ ഒട്ടകങ്ങള്‍. അവയുടെ പുറത്ത്‌ ഓരോ സവാരിക്കാരനും. മിന്നിത്തിളങ്ങുന്ന വസ്ത്രവും അവരുടെ പ്രൌഢിയും ചോദ്യവും എല്ലാം തന്നെ ബാലനെ അത്ഭുതപ്പെടുത്തി. അവര്‍ക്കു ഇപ്പോള്‍ ജനിച്ച രാജാവിനെ കാണണം. കുട്ടിക്കറിയാവുന്ന രജാവാകട്ടെ ഹെറോഡ്‌ മാത്രമണു്‌.

ആകാശത്തിലെ ആ നക്ഷത്രത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു്‌ കുട്ടിയോട്‌ ചോദിച്ചു:
"ആ നക്ഷത്രം പ്രകാശിക്കുന്നതെവിടെയാണു്‌?"
അതു ബെത്‌ലഹേം ആണെന്ന് അവനറിയാം."
"അവിടെക്കാണില്ല! നിങ്ങളന്വേഷിക്കുന്ന രാജാവിന്റെ രാജാവിനെ അവിടെക്കാണില്ല." അവന്‍ പറഞ്ഞു.

അതിനു മറുപടിയായി അവര്‍ ദൈവപ്രവചനം ഉരുവിട്ടു. കുട്ടിക്കു്‌ ഒന്നേ അറിയൂ. അഗസ്റ്റസ്‌ സീസര്‍ ചക്രവര്‍ത്തിയാണു്‌ ഇസ്രായേലും ഈ ലോകവും ഭരിക്കുന്നത്‌!

നേരം വൈകി. അവന്‍ ഓടി വീട്ടിലെത്തി.
അച്ഛന്‍! ശബ്ദമുയര്‍ത്തിക്കൊണ്ടു ചോദിച്ചുഃ
"എന്താണു വൈകിയതു?"
"സാധനങ്ങളെവിടെ?"
മറുപടിയില്ല.
"അമ്മ തന്ന വെള്ളിക്കാശുകളെവിടെ?"
ഒന്നും മിണ്ടാതെ കയ്യിലുണ്ടായിരുന്ന ബാക്കി ഒരു നാണയം എടുത്തു നീട്ടി. അച്ഛന്‍ വിശ്വസിക്കുന്നില്ല. അവന്‍ നടന്നതെല്ലാം തുറന്നു പറഞ്ഞു. അപ്പോഴും അച്ഛന്‍ വിശ്വസിച്ചില്ല. അച്ഛന്‍ ഉപദേശിച്ചുഃ
"നമ്മള്‍ റോമന്‍കാര്‍. ബുദ്ധിമാന്മാര്‍. സത്യത്തില്‍ വിശ്വസിക്കുന്നവര്‍. ഈ ലോകം ഭരിക്കാനര്‍ഹതയുള്ളവര്‍. സത്യം പറയാന്‍ നീ കൂട്ടാക്കുന്നില്ലങ്കില്‍..." കുട്ടി പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു.

കുപിതനായ അവന്റെ അച്ഛന്‍ തന്റെ അരപ്പട്ട അഴിച്ച്‌ ആ പിഞ്ചു ബാലനെ അരിശം തീരുന്നതുവരെ ആഞ്ഞടിച്ചു. അവശനായ ബാലനെ ഒടുവില്‍ അവന്റെ അമ്മ മുറിയില്‍ കൊണ്ടുപോയി കിടത്തി. അടികൊണ്ടുണ്ടായ മുറിവുകള്‍ക്ക്‌ മരുന്നു വെക്കാനായി വസ്ത്രം അഴിച്ചപ്പോള്‍ കുട്ടിയുടെ ദേഹത്ത്‌ ഒരു പോറലുമില്ല! മാത്രമല്ല, ദേഹം മുന്‍പത്തേക്കാളും സുന്ദരമായും ആരോഗ്യമായും കാണപ്പെട്ടു. അമ്മ സന്തോഷിച്ചു.
മോന്‍ പറഞ്ഞത്‌ സത്യമാണു്‌. അമ്മക്കറിയാം!

2 Comments:

At 7:31 PM, Blogger Raghavan P K said...

ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്കെല്ലാവര്‍ക്കും എന്റെ ക്രിസ്ത്‌മസ്‌ ആശംസകള്‍. ഇത്തരുണത്തില്‍ പണ്ടെന്നോ വായിച്ച ഒരു കഥയാണു്‌ മനസ്സില്‍ തെളിയുന്നത്‌. ക്രിസ്ത്‌മസ്‌ ശുഭ ദിനത്തില്‍ ഞാനിതിവിടെ പകര്‍ത്തുന്നു.
ഇതു എന്റെ സ്വന്തം ഭാവനയില്‍നിന്നെഴുതിയതല്ല.

 
At 12:59 PM, Blogger Malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 

Post a Comment

Links to this post:

Create a Link

<< Home

Technorati blog directory